Friday, September 28, 2012

തിരശ്ശീലയിലെ മഴക്കാറ്...!!















ഖത്തറിൽ
കോൺക്രീറ്റ് കാടുകൾക്ക് മുകളിൽ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
വിതുമ്പി നിൽക്കുന്നുണ്ട് ;
തിരശ്ശീലയിൽ
ദിനങ്ങൾക്കപ്പുറം
ഉമ്മ
ഊതിപ്പിടിപ്പിച്ച കനലിൽ
ചുട്ടെടുക്കുന്ന പൂളക്കിഴങ്ങ്
വെന്തോ വെന്തോയെന്ന്
ഇടക്കിടക്ക് തട്ടിനോക്കിയും,
പെങ്ങൾ
അരിമണിയിട്ട മൺചട്ടിയിൽ
കരിയല്ലേ കരിയല്ലേയെന്ന്
ചട്ടുകമിളക്കിയും,
അനിയൻ
ഊതിയൂതി കട്ടൻചായ
ആറിയോ ആറിയോയെന്ന്
മൊത്തിക്കുടിച്ചും
പച്ചപുതച്ചയെന്റെ
ഗ്രാമത്തിനു മുകളിലെ
ആകാശം
ഒരു മഴയെ ഗർഭം ധരിച്ച്
കനത്ത അടിവയറുമായി
കരുവാളിച്ച്
വിങ്ങിനിൽക്കുന്നുണ്ട്.

 ******

Saturday, September 22, 2012

കുട്ട്യോളെ പിടുത്തക്കാർ












വരണ്ട നിളയാണ്
പുഴയുടെ സൗന്ദര്യമോർത്ത്
വാചാലയായത്.        
ഓരോ വീടും
തന്റെ
കരുണയുടെ
കടലാണെന്ന്
വീമ്പുപറഞ്ഞത്.
അപ്പോളും
മണൽതരികൾ
പേടിച്ചരണ്ട്
പുൽക്കാടുകൾക്കടിയിൽ
മണ്ണിൽ
ഒളിച്ചിരുന്ന് വിതുമ്പുന്നുണ്ട്,
‘സ്നേഹിച്ചും തലോടിയും
കാണാൻ വരുന്നോരൊക്കെ
കുട്ട്യോളെ പിടുത്തക്കാരാ’.!!


ഇ മഷി ഓൺലൈൻ മാഗസിൻ, പുഴ.കോം, പ്രവാസി വർത്തമാനം എന്നിവയിൽ പ്രസിദ്ധീകരിച്ചത്.