Monday, October 2, 2017

ഞാൻ ആരാണ്...!!




ഞാൻ ഹിന്ദുവാണ് !

ഞാൻ മുസ്ലിമാണ് !

ഞാൻ ……………………..!

ചില മന്ത്രങ്ങൾ

ഉച്ഛസ്ഥായിയിൽ ഒച്ചയാവുന്നു.



ആരുടെ ജനാധിപത്യത്തിനാണ്

ഗിന്നസ് ബുക്കിൽ കയറാനാവുകയെന്ന്

ഒളിച്ചിരിക്കുന്ന ദർശനങ്ങൾ

പാകപ്പെടുത്തുന്നു.



ശ്വാസം അതിവേഗത്തിലാകും

ശരീരം വിറയ്ക്കും

വിയർപ്പിൽ കുളിക്കും.



പന്നിയും പശുവും

പരസ്പരം വിളമ്പി

കലാപം

തെരുവുകളിൽ ഉൽസാഹം നിറക്കും.

ആപത്ത് പഠിപ്പിക്കുന്ന ഐക്യം!



നീണ്ടകഥപോലെ

തെരുവ്

ജനാധിപത്യത്തിന്റെ മൂക്കുകയർ പരതും.

ശ്വാസം മുട്ടുമ്പോൾ

ജിഹാദും കർസേവയും

മുക്രയിടും.



ജനാധിപത്യം വിജയിച്ചുവെന്ന്

ഒച്ച പരക്കുമ്പോൾ

ചുടുചോര

ഹിന്ദുവും മുസ്ലിമുമെന്ന്

ചേർന്നൊഴുകി

ഒരു പുതിയ നദി പിറവിയെടുത്തിരിക്കും.



മുങ്ങിയും പൊങ്ങിയും

നീയാരാണെന്ന് ഞാനും

ഞാനാരാണെന്ന് നീയും

കൊമ്പ് കോർക്കുമ്പോൾ

ശ്വാസം നിലക്കും മുൻപ്

ഒച്ചയില്ലാത്തൊരു മന്ത്രം

മന്ത്രസ്ഥായിയിലലിയും.



ഞാൻ മനുഷ്യനാണ്.

ഞാൻ മനുഷ്യനാണ്.



****************************



























Tuesday, April 11, 2017

അമ്മക്ക് പിറക്കാത്തവർ...!


അമ്മ മനസ്സാണല്ലോ ഏതാനും ദിവസങ്ങളായി മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.

കാണാതായ മകനെ അന്വേഷിച്ച്,
കൊല്ലപ്പെട്ട മകന്റെ നീതിക്കുവേണ്ടി.
ജയിലിലകപ്പെട്ട മക്കൾക്കുവേണ്ടി,
മകൻ പൊരുതിയ  അവകാശങ്ങൾക്ക് വേണ്ടി,

മക്കൾക്കുവേണ്ടിയുള്ള അമ്മമാരുടെ സഹനങ്ങളും സമരങ്ങളും വീട്ടകങ്ങളിൽ നിന്നും തെരുവിലേക്ക് കൂടി വ്യാപിപ്പിക്കപ്പെട്ട വേദനാജനകമായ സ്ഥിതിവിശേഷത്തിലാണ് നമ്മുടെ നാട് എത്തി നിൽക്കുന്നത്. അമ്മമാർ മക്കൾക്കുവേണ്ടി സ്വന്തം ആത്മാവിനെ ദാനം ചെയ്യുകയാണ്.

മാക്സിം ഗോർക്കിയുടെ ‘അമ്മ’ എന്ന നോവൽ എപ്പോളാണ് ഈ അമ്മമാരൊക്കെ വായിച്ചത്..? അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട മകൻ മനുഷ്യ സ്നേഹിയായതും വിപ്ലവകാരിയായതും അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് മകന്റെ ദൗത്യങ്ങൾ അമ്മ ഏറ്റെടുക്കുന്നതും പോലീസ് മർദ്ദനത്തിൽ മരിച്ചു വീഴുന്നതുമൊക്കെ ഇപ്പോളും യാഥാർത്യത്തോട് നീതിപുലർത്തപ്പെട്ടുകൊണ്ടിരിക്കുന്നു! ഗോർക്കി എഴുതിയത് എല്ലാ അമ്മമാരുടേയും മനസ്സായതുകൊണ്ടാണ് ആ നോവൽ അത്രയേറെ വിഖ്യാതമായതും ചർച്ച ചെയ്യപ്പെട്ടതും.

അമ്മ എന്ന സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ചിലരൊക്കെ എഴുതിയത് വായിക്കണമെന്ന ആഗ്രഹത്തോടെയാണ് ഗൂഗിളിൽ ‘അമ്മ’ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ബട്ടൺ അമർത്തിയത്.  എന്നാൽ ‘അമ്മ’ എന്ന പദം ടൈപ്പ് ചെയ്യുമ്പോഴേക്കും വാക്കിന്റെ പൂർണ്ണതക്കായി ഗൂഗിൾ സെർച്ച് ഒപ്ഷൻ നൽകിയ വാചകങ്ങൾ നെഞ്ച് തകർക്കുന്ന കാഴ്ചയാണ് സമ്മാനിച്ചത്. കാണാനും വായിക്കാനും കേൾക്കാനുമറയ്ക്കുന്ന വൃത്തികെട്ട വാക്കുകൾ..!! സെർച്ചിൽ തെളിഞ്ഞുവന്ന ചില പേജുകളുടെ വിവരങ്ങൾ അതിനേക്കാൾ ദയനീയവും…!!
മലയാളിയായിപ്പോയതിൽ ലജ്ജ തോന്നിയ നിമിഷങ്ങൾ..!!!

ഇംഗ്ലീഷുകാരെ നാം വലിയ വായിൽ കുറ്റം പറയാറുണ്ട്, അവരുടെ ഏറ്റവും പ്രമാദമായ തെറി ‘ഫക്ക്’  എന്നാണെന്നും അവിടങ്ങളിൽ ലൈംഗിക  അരാജകത്വം കൊടി കുത്തി വാഴുന്നു എന്നൊക്കെപ്പറഞ്ഞ്. എന്നാൽ എത്രമാത്രം സംസ്കാരവിരുദ്ധവും തെമ്മാടിത്തരവുമായതുകൊണ്ടാണ്  അവർ ആ വാക്ക് തെറിയായി ഉപയോഗിക്കുന്നത്‌ എന്ന് ആലോചിച്ചു നോക്കൂ.

മലയാളത്തിനേക്കാൾ ഭീകരമാകും ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ ഉണ്ടാവുക എന്ന മുൻധാരണയിലാണ് Mother എന്ന് തിരഞ്ഞത്. പക്ഷേ, ഇംഗ്ലീഷിലെ അമ്മ ഗൂഗിളിൽ സ്നേഹം മാത്രമാണ്. Mummy യായാലും mom ആയാലും വികലമായതൊന്നും ആദ്യ പേജുകളിൽ കാണാൻ കഴിഞ്ഞിട്ടില്ല. മലയാളത്തിലെ തെറിപ്പാട്ടും അശ്ലീല കഥകളും തന്നെയാണ് 'ഫക്ക് ' എന്ന വാക്കിന്റെ ഉൽഭവത്തിന് നിദാനമെന്ന്  മാറ്റിപ്പറയേണ്ടിയിരിക്കുന്നു. മറ്റു ഇന്ത്യൻ ഭാഷകളിലും അമ്മയെ തിരഞ്ഞാൽ ഇങ്ങിനെയൊക്കെത്തന്നെയാകുമോ എന്തോ..!!

ലൈംഗികത എന്നത് മനുഷ്യന്റെ നിലനില്പിന്റെ അടിസ്ഥാനകാര്യങ്ങളിൽപെട്ടതുതന്നെയാണ്. കുട്ടികൾക്ക് സെക്സിനെപറ്റി ചോദിക്കാനോ വായിക്കാനോ അറിയാനോ ഉള്ള സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ തുലോം കുറവാണെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ടുകൂടിയാണ് കൗമാരകാലത്ത് കൊച്ചു പുസ്തകങ്ങൾ വായിക്കുന്നത് പ്രായത്തിന്റെ ജിജ്ഞാസയാകുന്നത്. എന്നാൽ അതിനുമപ്പുറം അത് മാനസിക വൈകല്യമായി പരിണമിക്കുന്നത് അങ്ങേയറ്റം ദയനീയമാണ്.

ഞങ്ങളുടെയൊക്കെ കൗമാരകാലത്തും കൊച്ചു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന നിങ്ങളും വായിച്ചിട്ടുണ്ടാകാം. എന്നാൽ അമ്മയും പെങ്ങളുമൊക്കെ കൊച്ചുപുസ്തകങ്ങളിലെ നായികമാരായി വരുന്നത് അന്നൊന്നും കണ്ടിട്ടില്ല. പുതിയ കാലത്തെ കൗമാര ജിജ്ഞാസകളിൽ അമ്മയും പെങ്ങളുമൊക്കെ വെറും കാമരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്നത് എത്രമാത്രം ദൗർഭാഗ്യകരവും നിരാശാജനകവുമാണ്. അങ്ങിനെയൊക്കെ എഴുതുന്നവന്റെ മനോനില എത്രമാത്രം അപകടകരമായ സ്ഥിതിയിലായിരിക്കും നിലനിൽക്കുന്നത്.

ഇതൊക്കെ വായിച്ച് നിർവൃതിയടയുന്ന ചെറുപ്പക്കാരൻ പിന്നീട് തന്റെ അമ്മയെയും പെങ്ങളേയും ഏത് കണ്ണുകൊണ്ടാണ് നോക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ടാവുക? സ്വന്തം അമ്മയെ ഉറക്ക ഗുളിക കൊടുത്ത് ഉറക്കിയതിനുശേഷം ലൈംഗികമായി ഉപയോഗിച്ച മകനെക്കുറിച്ച് വാർത്ത വന്നത് ഈയിടെയാണ്. മലയാളിയുടെ ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ പൊതുബോധം തന്നെയാണ് ഇന്റർനെറ്റിൽ അടിഞ്ഞുകൂടിയിട്ടുള്ളത്. അങ്ങിനെ വിതച്ചതെല്ലാം കൊയ്തു തുടങ്ങിയതാണ് സമീപകാല ദുരന്തമായി പരിണമിച്ചുകൊണ്ടിരിക്കുന്നത്.  മനസ്സിലെ മാലിന്യം ക്ലീൻ ചെയ്യാൻ ഇനിയും ഏത് സോഫ്റ്റ് വെയറാണ് നമുക്ക് നിർമ്മിക്കാനാവുക!!

അസുഖം ബാധിച്ച് പുതപ്പിനടിയിൽ തളർന്നുകിടക്കുമ്പോൾ, കയ്യോ കാലോ ഒന്ന് വേദനിക്കുമ്പോൾ, താൻ ഒറ്റപ്പെട്ടു പോയല്ലോ എന്ന് എപ്പോളെങ്കിലും തോന്നിപ്പോകുമ്പോൾ മനസ്സിൽ വരുന്നത് ‘അമ്മേ’ എന്നൊരു തേങ്ങലാണ്. അമ്മ നമ്മെ തനിച്ചാക്കില്ല എന്ന മനസ്സുറപ്പുള്ള സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ മാനസിക ബോധമാണത്.

അമ്മയുടെ നേരറിവ്  മനസ്സിലാവാൻ ഈ ഞരമ്പു രോഗികൾക്ക് എന്ത് മരുന്നാണ് നൽകാൻ കഴിയുക?
*************

Monday, April 3, 2017

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി

ഷോപ്പിംഗ് മാളിലെ പാവക്കുട്ടി
- ഷമീർ ഹസ്സൻ

ഷോപ്പിംഗ് മാളിൽ  പർച്ചേസിംഗിനിടയിലാണ് ഒരു ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. അയാൾ മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മനോഹരവും വശ്യവുമാർന്ന ശബ്ദമായിരുന്നു അയാളുടേത്. മീശയും താടിയും ക്ലീൻ ഷേവ് ചെയ്ത് വട്ടമുഖമുള്ള അയാളുടെ വസ്ത്രധാരണവും ആകർഷണീയമായിരുന്നു.

പ്രവാസികളുടെ നേരം പോക്കുകളിലെ ഒരു പ്രധാന കേന്ദ്രമാണ് ഷോപ്പിംഗ് മാളുകൾ. ഒന്നും വാങ്ങാനില്ലെങ്കിലും അവധി ദിനങ്ങളിൽ ഏതെങ്കിലും മാളിൽ കറങ്ങി നടക്കുന്നവരുണ്ടാകും. ഇഷ്ടപ്പെട്ടതെന്തെങ്കിലും കണ്ടാൽ വാങ്ങും. ഇടക്ക് പരിചയമുള്ള മുഖങ്ങൾ കണ്ണുടക്കിയാൽ പരിചയം പുതുക്കലോ പുഞ്ചിരി കൈമാറലോ ഉണ്ടാകും. ഒരുകണക്കിന് ഓരോ പ്രവാസിയും ഷോപ്പിംഗ് മാളിൽ വില്പനക്ക് വെച്ച വസ്തുക്കൾ പോലെയാണ്. കാണുന്നവർക്ക് മൂല്യമുള്ളതും അണിഞ്ഞവർക്ക് മുഷിഞ്ഞു നാറിയതുമായ വസ്ത്രം പോലെ.

ധാരാളമാളുകൾ അവിടെ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പലതും എടുത്ത് നോക്കുന്നു, തിരിച്ചു വെക്കുന്നു, ഇഷ്ടപ്പെട്ടത് ട്രോളിയിലേക്ക് വെക്കുന്നു. അതിനിടയിൽ പരിചയമില്ലാത്ത ഒരുമുഖവും ആരും പ്രത്യേകമായി ശ്രദ്ധിക്കാൻ മെനക്കെടാറില്ല. പക്ഷേ, ആ ചെറുപ്പക്കാരൻ,  അയാൾ ഒരു പക്ഷേ, മൊബൈലിൽ സംസാരിക്കുന്നത് കേട്ടില്ലായിരുന്നെങ്കിൽ അയാളെ അങ്ങനെ പ്രത്യേകമായി ഞാൻ ശ്രദ്ധിക്കുമായിരുന്നില്ല. അയാളുടെ ശബ്ദം അത്രക്ക് ആകർഷകമായിരുന്നു, ശ്രവണമനോഹരമായിരുന്നു. ഇയാൾ ഒരു ഗായകനോ റേഡിയോ അവതാരകനോ മറ്റോ ആയിരുന്നെങ്കിൽ കേൾവിക്കാർ ആനന്ദത്തോടെ പരിപാടികൾ ശ്രവിക്കുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
കുട്ടികളുടെ കളിപ്പാട്ടങ്ങൾ വില്പനക്ക് വെച്ചിരിക്കുന്ന ഭാഗമായിരുന്നു അത്. 

അയാൾ അപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത് കയ്യിലുള്ള ഒരു പാവക്കുട്ടിയെക്കുറിച്ചായിരുന്നു. അയാൾ സംസാരിക്കുന്നത് ഭാര്യയോടായിരിക്കുമെന്നും തന്റെ കുഞ്ഞിന് കളിപ്പാട്ടം വാങ്ങാൻ വന്നതായിരിക്കുമെന്നും ഞാൻ ഊഹിച്ചു. പാട്ടിനനുസരിച്ച് നൃത്തം വെക്കുന്ന ഒരു പാവക്കുട്ടിയായിരുന്നു അത്. അത് ലഭിക്കുമ്പോൾ അയാളുടെ മകൾക്കുണ്ടാകുന്ന സന്തോഷത്തിന്റെയും അത് കാണുമ്പോൾ അയാളിലും ഭാര്യയിലുമുണ്ടാകുന്ന ആനന്ദത്തിന്റെ വ്യാപ്തിയും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു.

അവിടത്തെ കളിപ്പാട്ടങ്ങൾ ആകെ ശബ്ദമുഖരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി. ചില പാവകൾ പാട്ടുകൾ പാടി ഡാൻസ് ചെയ്യുന്നു. ദിനോസറുകൾ വലിയ വായിൽ ഒച്ച വെക്കുന്നു. വിമാനങ്ങൾ ചീറിപ്പായുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നു. ചെറിയ കാറുകൾ അതിവേഗത്തിലോടുന്നു. വന്യമൃഗങ്ങൾ മുരളുന്നു. കാർട്ടൂൺ കഥാപാത്രങ്ങൾ പാട്ടിനനുസരിച്ച് താളം ചവിട്ടുന്നു.

റിമോട്ടിൽ പ്രവർത്തിപ്പിക്കാനാകുന്ന ഒരു കാർ എടുത്ത്  അയാൾ അതിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സെയിൽസ് മാനോട് ചോദിച്ചു മനസ്സിലാക്കി. സെയിൽസ് മാൻ ആ കാറിൽ ബാറ്ററി ഇട്ട് അത് പ്രവർത്തിപ്പിക്കേണ്ടതെങ്ങിനെയെന്ന് അയാൾക്ക് വിശദീകരിച്ചു കൊടുത്തു. റിമോട്ട് വാങ്ങി അയാളത് പ്രവർത്തിപ്പിച്ചു നോക്കി. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അയാൾ ആ കാർ ഓടിച്ചു നോക്കി സംതൃപ്തനായി പാക്ക് ചെയ്ത് തിരിച്ചു വാങ്ങി. ഇരുപത് റിയാലായിരുന്നു അതിന്റെ വില.
ക്യാഷ് കൗണ്ടറിലേക്ക് നടക്കുന്നതിനിടയിൽ അയാൾ കയ്യിലുള്ള പാവക്കുട്ടിയെ ഒന്നുകൂടി നോക്കി. പിന്നീട് കാറിലേക്കും പാവക്കുട്ടിയിലേക്കും മാറി മാറി നോക്കി. അപ്പോളും അയാൾ മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ മാത്രം അയാൾ പറയുന്നത് എന്താണെന്ന് കേൾക്കണമെന്ന് ഞാൻ ആകാംക്ഷാഭരിതനായി. ഞാൻ ഒട്ടും ശ്രദ്ധിക്കാത്തതുപോലെ അയാളിലേക്ക് നീങ്ങി നിന്നു.

അയാൾ ഭാര്യയെ ആശ്വസിപ്പിക്കുകയാണ്.

“ഇതുപോലത്തെ പാവക്കുട്ടികൾ ഇനിയും ഒരുപാടുണ്ടിവിടെ. നമുക്ക് പിന്നെയും വാങ്ങാലോ..!
രണ്ടും കൂടി വാങ്ങാൻ ന്റെ കയ്യിൽ പണം തികയുന്നില്ലടോ. അടുത്ത മാസത്തെ ശമ്പളം കിട്ടിയിട്ട് പാവക്കുട്ടിയെ വാങ്ങാം. ആരെങ്കിലും ഇനിയും നാട്ടിൽക്ക് വരുന്നുണ്ടാകും. ഇത്തവണ അവർ ചോദിച്ച റിമോട്ട് കാർ നമുക്ക് അവർക്ക് കൊടുക്കാം..”

അയാൾ ആ പാവക്കുട്ടിയെ അവിടെയുള്ള ഒരു ട്രേയിൽ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ വേഗത്തിൽ ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

അപ്പോൾ ആ പാവക്കുട്ടി പാട്ടിന്റെ ഈരടിയിൽ കാലിട്ടടിച്ച് കരയുന്നുണ്ടായിരുന്നു.

******************

Sunday, March 5, 2017

കിഫ്ബിയുടെ വരുമാന സ്രോതസുകൾ

കിഫ്ബിയുടെ വരുമാന സ്രോതസുകൾ

കിഫ്ബിക്ക് വരുമാനമെവിടെ എന്നതാണ് വിമർശകരുടെ പ്രധാന ചോദ്യം. പ്രവാസി ചിട്ടി തുടങ്ങി സമാഹരിക്കുന്ന പണം കാലാവധിയാകുമ്പോൾ തിരിച്ചു നൽകേണ്ടേ? ഈ പണം സർക്കാർ പദ്ധതികൾക്ക് ഉപയോഗിച്ചാൽ തിരിച്ചു നൽകുന്നതിന് പണം എങ്ങിനെ കണ്ടെത്തും? ഇവയാണ് വിമർശകരുടെ പ്രധാന സംശയങ്ങൾ അഥവാ ചോദ്യങ്ങൾ.

കിഫ്ബി പണം സമാഹരിക്കുന്നത് വായ്പകളിൽ നിന്നല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം സർക്കാർ ബോണ്ടുകളിലൂടെയാണ് പണം സമാഹരിക്കുന്നത്. പ്രവാസി ചിട്ടി വഴി മാത്രമല്ല എന്നർത്ഥം. സാധാരണയായി എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ഭാഗം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് നിയമം. ബാങ്കുകൾ സർക്കാർ ബോണ്ടുകൾ വാങ്ങി പണം നൽകുന്നു. ഇത്തരത്തിൽ സർക്കാർ ഇറക്കുന്ന ബോണ്ടുകളിൽ ബാങ്കുകൾക്ക് മാത്രമല്ല  ആർക്കും പണം നിക്ഷേപിക്കാം. ബോണ്ടുകൾ എപ്പോൾ വേണമെങ്കിലും ആർക്കും വിൽക്കാം എന്നതാണ് അതിന്റെ പ്രത്യേകതയും ആകർഷണീയതയും. കൃത്യമായി പലിശയും ലഭിക്കും. കാശിന്റെ ചാക്രിക ചലനം സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുകയും ചെയ്യും.

തിരിച്ചടവ് സാധ്യമാകുമോ?

ആദ്യമായി മനസ്സിലാക്കേണ്ടത് പ്രത്യക്ഷത്തിൽ ലാഭമില്ലാത്തതും തിരിച്ചടവില്ലാത്തതുമായ പദ്ധതികളിൽ മാത്രമല്ല കിഫ്ബി വഴി പണമിറക്കുന്നത് എന്നാണ്. ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവർഗ വികസനം, കൃഷി, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലൊക്കെ പദ്ധതികളിൽ പണമിറക്കുന്നതോടൊപ്പം തന്നെ തിരിച്ചടവും ലാഭവും ലഭ്യമാകുന്ന വിവിധ പദ്ധതികളിലും കിഫ്ബി പണമിറക്കുന്നുണ്ട്.  വിഴിഞ്ഞം സീപോർട്ട്, കൊച്ചിൻ മെട്രോ, ലൈറ്റ് മെട്രോകൾ, മൊബിലിറ്റി ഹബ്ബ്, സബർബൻ റയിൽ പ്രൊജെക്റ്റ്, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട്, വൈദ്യുത പദ്ധതികൾ, ട്രാൻസ്പോർട്ടേഷൻ, ഐ ടി പദ്ധതികൾ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഫണ്ട് വിനിയോഗിക്കുന്നുണ്ട്.

അടിസ്ഥാന മേഖലയിൽ പണമിറക്കുമ്പോൾ തന്നെ തിരിച്ചടവിന് വളരെ ആസൂത്രിതമായ രൂപരേഖ കിഫ് ബി തയ്യാറാക്കിയിട്ടുണ്ട്. ഭവന പദ്ധതിയിൽ കിഫ്ബി പണമിറക്കുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും മുതൽ തിരിച്ചു പിടിക്കാവുന്ന രീതിയിലാണ് ആസൂത്രണം.

വ്യാവസായിക സംരഭങ്ങളുടെ അടിസ്ഥാനാവശ്യത്തിന് പണം നൽകുമ്പോൾ സംരഭകർ മുതലും പലിശയും പിന്നീട് കിഫ്ബിക്ക് തിരിച്ചടക്കണമെന്ന് വുവസ്ഥയുണ്ട്.

റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിന് കിഫ് ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് ചുങ്കം പിരിക്കാത്ത സാഹചര്യത്തിൽ എങ്ങിനെ ലഭിക്കുമെന്നാണ് മറ്റൊരു ചോദ്യം കണ്ടത്. മോട്ടോർ വാഹന നികുതിയുടെ അമ്പതു ശതമാനം, പെട്രോളിയം സെസ് എന്നിവ സർക്കാർ കിഫ്ബിക്ക് നൽകുന്നതിലൂടെയാണ് ഈ തുകയുടെ തിരിച്ചടവിന് പരിഹാരമാകുന്നത്. ഇങ്ങിനെ വരുമ്പോൾ വാഹനമോടിക്കുന്നവരിൽ നിന്നുള്ള നികുതി വാഹന ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്നു എന്നുകൂടി മനസ്സിലാക്കണം. ഇപ്പോളത്തെ വക മാറ്റി ചെലവഴിക്കൽ നിൽക്കുമെന്നർത്ഥം.

ഇതിനു പുറമേ വിവിധ സർക്കാർ നികുതി വരുമാനത്തിന്റെ നിശ്ചിത ഭാഗം കൂടി കിഫ്ബിക്ക് ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം രൂപപ്പെടുത്തിയിട്ടുള്ളത്.

പ്രവാസി ചിട്ടി തിരിച്ചടവ്

KSFE യുടെ നിലവിലെ ചിട്ടി സമ്പ്രദായത്തിൽ ചിട്ടിയുടെ ആദ്യ ഗഡു കരുതൽ ധനമായി സൂക്ഷിക്കുകയാണ് അവർ ചെയ്യുന്നത്. എന്നാൽ ഇതിനു പകരമായി KSFE ഈ പണം കിഫ് ബിയുടെ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കും. ഇങ്ങിനെയാണ് പണം സമാഹരിക്കുന്നത്. നിലവിലെ സമ്പ്രദായത്തിൽ KSFE സൂക്ഷിച്ചു വെക്കുന്ന ആദ്യ ഗഡു കിഫ് ബിയിൽ സൂക്ഷിക്കുന്നു എന്ന് മാത്രം. KSFE യും ചിട്ടിയും സാധാരണ പോലെത്തന്നെ നടക്കും. ചിട്ടി ലഭിക്കുന്നവർക്ക് സാധാരണ പോലെത്തന്നെ കാശ് ലഭിക്കും. പിന്നെന്തിനാണ്  ആളുകളിൽ ബേജാറുണ്ടാക്കി പ്രതിപക്ഷം ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.


കേരളത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമയ കിഫ് ബി രാജ്യത്തിനുതന്നെ മാതൃകയാകാവുന്ന ബൃഹദ്  നിക്ഷേപ പദ്ധതിയാണ്. അത്യന്തം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നവ സാമ്പത്തിക കാലഘട്ടത്തിൽ പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ക്രിയാത്മകമായ നിലപാടാണ് സഖാവ് തോമസ് ഐസക്കിലൂടെ ഇടതുപക്ഷ സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.


കിഫ് ബിയെ ഇപ്പോൾ വിമർശിക്കുന്നവർ വരും നാളുകളിൽ ഇതിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്ത് വരുന്ന സുന്ദരമായ കാഴ്ചയാണ് കേരള ജനത കാണാനിരിക്കുന്നത്.
Shameer Hassan 

Sunday, February 26, 2017

സുലൈമാന്റെ മേശ

സുലൈമാന്റെ മേശ.


യുവാവായ സുലൈമാൻ
മേശവലിപ്പടക്കുന്നതിനിടയിൽ
ഒരു യുവാവായ ജിന്ന്
വലിപ്പിനിടയില്പെടാതെ
തലനാരിഴയ്ക്ക് രക്ഷപ്പെട്ടൂ.!


പേടിച്ചുപോയ ജിന്ന്
സുലൈമാൻ ജോലിക്ക് പോയ നേരത്ത്
സുലൈമാന്റെ കോലത്തിൽ വന്ന്
സുലൈമാന്റെ ഭാര്യയെ കെട്ടിപ്പിടിച്ച്
പ്രതികാരം ചെയ്തു.


കിഴക്കോട്ടോ പടിഞ്ഞാട്ടോന്ന് തെറിച്ച്നിക്ക്ണ
വെട്ടിയൊതുക്കാത്ത താടിയുടെയുള്ളീന്ന്
ചാടിയിറങ്ങി മറ്റൊരു ജിന്ന്
കട്ടതും കണ്ടതും
സ്റ്റാറ്റസ് അപ്ഡേറ്റാക്കി
സുലൈമാനോട് വിളമ്പി.


സുലൈമാന് ദ്യേഷ്യം വന്ന്
മൂക്ക് ചുവന്ന്
ഓടിച്ചെന്ന്
കമന്റിട്ട് കമന്റിട്ട്
മേശ വലിപ്പ് വീണ്ടും വീണ്ടും വലിച്ചടച്ച്
ആദ്യത്തെ ജിന്നിനെ കൊന്ന്
മേശവലിപ്പിൽ തന്നെ ഖബറടക്കി.



ജിന്നിനെ കൊന്നേയ് ന്
‘ഷറഹി’ലെന്താ വിധീന്ന്
പണ്ഡിത മൊയ് ല്യാക്കൻമാര്
സൗദ്യായ സൗദീലും
ഗൾഫായ ഗൾഫിലും
കിതാബായ കിതാബുകളിലും
ഫെയ്സ്ബുക്കായ ഫെയ്സ്ബുക്കിലും
തലങ്ങും വിലങ്ങും
നോക്കി നോക്കി കണ്ണ് കഴച്ചു.


ഇപ്പൊ
യുവാവായ സുലൈമാൻ
എപ്പളാ ജിന്നിന്റെ ജാറം പൊന്താന്നും നോക്കി
മേശയ്ക്ക് കാവലിരിയ്ക്കാണ്.
മറ്റേ ജിന്ന് ഓന്റെ മേല് കേറീക്ക്ണ്ന്ന്
കൊറേ മന്സന്മാര് പിച്ചും പേയും
പറഞ്ഞ് നടക്ക്ണൂണ്ട്.


പാവം ജിന്ന്..!
പാവം സുലൈമാൻ..!!
അതിലേറെ പാവം മേശ….!!!

**********************************