Sunday, April 19, 2015

കഥകളുടെ മാസ്മരികത – ഖുർആനിൽ

കഥകളുടെ മാസ്മരികത – ഖുർആനിൽ




കഥകൾക്ക് ജീവിതത്തോളം തന്നെ പഴക്കമുണ്ട്. കലകൾ പലതുണ്ടെങ്കിലും എല്ലാ കലകളുടേയും അടിവേരായി നിൽക്കുന്നതും കഥകൾ തന്നെയാണ്. ജീവിതത്തിന്റെ പുറം കാഴ്ചകളിൽ കൂടുതലും കൃത്രിമത്വത്തിന്റെയും അശ്ളീലതയുടേയും മനുഷ്യത്വമില്ലായ്മയുടെയും നിറങ്ങളാണ് എല്ലാ കാലത്തും തെളിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യനെ സംസ്കരിക്കുക എന്ന വലിയ ദൗത്യം ഓരോ കാലത്തിലും കഥകളുടെ ബാധ്യതയായിത്തീരുന്നുണ്ട്. സമൂഹത്തിന്റെ അകവും പുറവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ഉപാധിയായി കഥകൾ മാറുന്നു. ജീവിതത്തിന്റെ രൂപവും ഭാവവും മാറുന്നതിനനുസരിച്ച് മനുഷ്യമനസ്സിൽ രൂപപ്പെടുന്ന കഥകളുടെ രൂപവും ഭാവവും മാറുന്നുണ്ട്. എന്നാൽ ഏത് കാലത്തിലായാലും രൂപത്തിലോ ഭാവത്തിലോ മാറ്റപ്പെടാതെ ആ കാലത്തിന്റെ പുതുമയിലേക്ക് സയം പരിവർത്തനം ചെയ്യപ്പെടുന്ന കഥകളാണ് പരിശുദ്ധ ഖുർആൻ മനുഷ്യനു മുന്നിലേക്ക് തുറന്ന് വെച്ചിട്ടുള്ളത്. ഭൂതകാലങ്ങളുടെ ജീവിതങ്ങള് അത്ഭുതകരമാം വണ്ണം എങ്ങനെ മാറ്റപ്പെടുകയും വ്യത്യസ്തമാക്കപ്പെടുകയും ചെയ്യുന്നു എന്ന് ഖുർആനിലെ കഥകൾ നമ്മുടെ ബോധതലത്തിലേക്ക് ആഴത്തിൽ വേരൂന്നിക്കൊണ്ട് വേര്തിരിച്ചുകാണിച്ചുതരുന്നു. വെറുതെ ഒരു കഥാ കഥനത്തിനു വേണ്ടിയോ സാഹിത്യ സൃഷ്ടിപരതയ്ക്കു വേണ്ടിയോ അല്ല, മറിച്ച് ഏകദൈവാരാധനയുടെ മർമ്മത്തിലേക്കുള്ള ചൂണ്ടുപലകയായി, ചിന്തയെ പ്രകോപിപ്പിക്കാനുള്ള ഉപാധിയായി മാത്രമാവണം അള്ളാഹു കഥകളും ചരിത്രങ്ങളും വിശദീകരിക്കുക വഴി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കഥകൾ എന്ന രീതിയിലുള്ള ഒരു വിലയിരുത്തൽ പരിശുദ്ധ ഖുർആനിനെ സംബന്ധിച്ച് അപ്രായോഗികവും അപ്രസക്തവുമാകുന്നു. ഏതാനും ചില കഥകളുടെ വായനാനുഭവം പങ്കുവെക്കുന്നതിലൂടെ സാഹിത്യകുതുകികൾക്ക് മുന്നിൽ ഖുർആൻ സൂക്തങ്ങളിലേക്ക് ഒരു വാതായനം ഒരുക്കാനുള്ള ആഗ്രഹമായി ഈ കുറിപ്പിനെ ഞാൻ ഉപയോഗപ്പെടുത്തുന്നു.



ഉറക്കം വിട്ടുണർന്ന ഗുഹാവാസികൾ


അൽ കഹ്ഫ് എന്ന അദ്ധ്യായത്തിലെ കഥകൾ പ്രശസ്തമാണ്. ജീവിതത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളെ എങ്ങിനെ സമർഥമായി നേരിടാമെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് ഈ കഥകളിലൂടെ പരിശുദ്ധ ഖുർആൻ ചെയ്യുന്നത്. വിശ്വാസം, സമ്പത്ത്, കുട്ടികൾ, വിജ്ഞാനം, അധികാരം എന്നിവ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ ആദർശത്തോട് നീതിപുലർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഖുർആൻ ഉപദേശിക്കുന്നു.



സത്യനിഷേധികൾ കൂടുതൽ ഉണ്ടായിരുന്നൊരു രാജ്യത്ത് ഏതാനും സത്യവിശ്വാസികൾ നേരിട്ട പരീക്ഷണങ്ങളുടെ കഥയാണ് ഗുഹാവാസികളുടേത്. ഗുഹയിൽ അഭയം പ്രാപിച്ച യുവാക്കളുടെ കഥ. ഇതിഹാസങ്ങളോ കെട്ടുകഥകളോ അല്ലാത്ത യഥാർഥ കഥ. “അവരുടെ വർത്തമാനം നാം നിനക്ക് യഥാർഥ രൂപത്തിൽ വിവരിച്ചു തരാം” ( അൽ കഹ്ഫ്- 13) എന്ന വാഗ്ദാനത്തോടെയാണ് അള്ളാഹു കഥ വിവരിക്കുന്നത്. ദൈവത്തിലും അവന്റെ ദൃഷ്ടാന്തങ്ങളിലും വിശ്വസിച്ച ഏതാനും ആളുകൾ അവിശ്വാസികളിൽനിന്നുമുള്ള അക്രമം സഹിക്കവയ്യാതായപ്പോൾ വീടും നാടും വിട്ട് ഓടിപ്പോകാൻ തയ്യാറാവുന്നു. അവർ ഒരു ഗുഹയ്ക്കുള്ളിൽ അഭയം പ്രാപിക്കുകയും അവിടെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ദൈവം അവരെ അനുഗ്രഹത്തിന്റെ സൂര്യവെളിച്ചം വിതറി സംരക്ഷിക്കുന്നു. ഒടുവിൽ എത്രയോ വർഷങ്ങൾക്കുശേഷം എല്ലാവരും വിശ്വാസികളായി മാറിയ ഒരു പുതിയ ഗ്രാമത്തിലേക്കാണ് അവർ എഴുന്നേൽപ്പിക്കപ്പെടുന്നത്. മതപരമായ പരീക്ഷണത്തിൽ കൈക്കൊള്ളേണ്ട ക്ഷമയുടേയും സുഹൃത്തിനെ സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട ആദർശബോധത്തിന്റേയും സുഹൃദ്ബന്ധത്തിൽ കാത്തുസൂക്ഷിക്കേണ്ട ഒരുമയുടേയും പ്രാധാന്യത്തിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത്. അമാനുഷികമായ ഒരു ജീവിതപശ്ചാത്തലത്തിന്റെ നേർരേഖ വരച്ചിട്ടുകൊണ്ട് ഖുർആൻ ദൈവിക വർത്തമാനമാണെന്ന് ഊട്ടിയുറപ്പിക്കാൻ ഈ യുവാക്കളുടെ കഥയ്ക്ക് കഴിയുന്നുണ്ട്. ചരിത്രം പിന്നീട് കണ്ടെടുത്ത ഗുഹാവശിഷ്ടങ്ങൾ ഈ അമാനുഷികതയുടെ തെളിവുകളിലേക്ക് ദൃഷ്ടാന്തമായി അവതരിച്ചതാണെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്.



ഈ കഥയിൽ മൂന്ന് കാലങ്ങളിലൂടെ ഏറ്റവും നൂതനമായ ദൃശ്യഭാഷ ഖുർആൻ വായനക്കാരിലേക്ക് തുറന്ന് വെക്കുന്നുണ്ട്. ക്രൂരനായ ഭരണാധികാരിയുടെ പീഡനം ഭയന്ന് യുവാക്കള്‍ ഗുഹയില്‍ കയറി ഒളിച്ച കാലഘട്ടം. മുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കള്‍ ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ രണ്ടാം ഘട്ടം. ഗുഹയിലൊളിച്ച യുവാക്കള്‍ എത്ര പേരുണ്ടായിരുന്നു എന്നതിനെച്ചൊല്ലി ഖുറൈശികള്‍ തര്‍ക്കിക്കുന്നു. അത് മുഹമ്മദ് നബി ജീവിച്ച കാലം. ഈ മൂന്ന് കാലങ്ങളെയും ചിട്ടപ്പെടുത്തുന്നത് സംഭവങ്ങള്‍ നടന്ന ക്രമത്തിലുമല്ല. നോക്കൂ, എത്ര വിദഗ്ദമായാണ് ആധുനിക ദൃശ്യവിദ്യയിൽ ഈ കഥയെ വിഷ്വലൈസ് ചെയ്യാവുന്ന സാധ്യത നമുക്ക് കാണിച്ചുതരുന്നത് !.



അൽ കഹ്ഫ് (26). നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്‌) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല.



ദുൽഖർനൈനി- അതിരുകളില്ലാത്ത ഭരണാധികാരി



അതിരുകളില്ലാതെ രാജ്യങ്ങൾ വെട്ടിപ്പിടിച്ച ഭരണാധികരികളുടെ ക്രൂരതകൾ ചെറുപ്പം മുതൽ വായിച്ചുപഠിക്കുന്നവരാണ് നമ്മൾ. അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുന്ന അത്തരം സന്ദർഭങ്ങൾ ഇന്നും പ്രസക്തവുമാണ്. അത്തരം കാലങ്ങളിലേക്ക് കരുതിവെച്ച കഥയായിരിക്കണം ദുൽഖർനൈനിയുടേത്.

“അവർ നിന്നോട് ദുൽഖർനൈനിയെക്കുറിച്ച് ചോദിക്കുന്നു. നീ പറയുക, അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാൻ നിങ്ങൾക്ക് ഓതിക്കേൾപ്പിച്ചുതരാം.” (അൽകഹ്ഫ് 83). കിഴക്കോട്ടും പടിഞ്ഞാറോട്ടും അതിരുകളില്ലാതെ സഞ്ചരിച്ച, പ്രതാപവാനായ ഒരു ഭരണാധികാരി താൻ എത്തിച്ചേരുന്ന ഓരോ നാട്ടിലും കരുണയുടെ വിത്തുകൾ പാകുന്നതെങ്ങിനെയെന്നും നന്മയുടെ ഫലങ്ങൾ കൊയ്യുന്നതെങ്ങിനെയെന്നും നാം അൽഭുതപ്പെട്ടു പോകുന്നു. നല്ലവരോട് നന്നായി പെരുമാറാനും അക്രമികളെ ശിക്ഷിക്കാനും തീരുമാനിക്കുന്ന ഭരണാധികാരി. തന്നിൽ വിശ്വാസമർപ്പിച്ച ജനതയെ കൊള്ളയിൽനിന്നും സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം നിന്ന് പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന ഭരണാധികാരി. തന്റെ പരിശ്രമം വിജയം കണ്ടപ്പോൾ താൻ ചെയ്യുന്നത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വിനീതനാകുന്ന ഭരണാധികാരി. ഒടുവിൽ വരാനിരിക്കുന്ന മഹാവിപത്തിനെ അഥവാ ലോകാവസാനത്തെ ഓർമ്മിപ്പിക്കുകയും അതിൽ വിജയം നേടാൻ ഉപദേശിക്കുകയും ചെയ്തുകൊണ്ടാണ് കഥ അവസാനിക്കുന്നത്. സ്വാഭാവികമായി കഥ നടന്ന ചരിത്രത്തെയോ കാലത്തെയോ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളോട് സ്വീകരിച്ച മനോഹരമായ മൗനത്തിൽ അടയിരിക്കുന്ന രഹസ്യം മനുഷ്യന്റെ അന്വേഷിച്ചറിയാനുള്ള ജിജ്ഞാസയെ കഥയിൽ നിലനിർത്തുക എന്ന അർഥപൂർണ്ണമായ അടയാളപ്പെടുത്തലാകുന്നു.



തോട്ടം മുതലാളിമാരുടെ വിലാപം

സസ്പെൻസ് നിലനിർത്തിക്കൊണ്ട് വായനക്കരന്റെ ജിജ്ഞാസയെ ഉണർത്തുന്ന കഥാഖ്യാനങ്ങളും ഖുർആനിലുണ്ട്. കൂട്ടുകാരായ രണ്ടു പേരിൽ ഒരാൾക്ക് രണ്ട് മുന്തിരിത്തോട്ടങ്ങൾ നൽകി പരീക്ഷിക്കപ്പെട്ട കഥയിൽ അത്തരത്തിലുള്ള ആഖ്യാനശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.

( നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. അൽ കഹ്ഫ് - 32 ).

വിളകളുടെ സമൃദ്ധികണ്ട് ആത്മ നിയന്ത്രണം നഷ്ടപ്പെടുന്ന യുവാവ് ദൈവത്തിന്റെ അസ്ഥിത്വത്തെപ്പോലും വെല്ലുവിളിക്കുന്നു. സത്യവിശ്വാസിയായ സുഹൃത്ത് നൽകുന്ന ഉപദേശം പോലും ചെവിക്കൊള്ളാതെ സ്വയം മേനിനടിക്കുകയും ദൈവത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന അയാൾ അവസാനം ചെന്നെത്തുന്നത് ശൂന്യതയിലേക്കാണ്. എത്ര തന്നെ സമ്പത്ത് നേടിയാലും ഐഹിക ജീവിതത്തിൽ ഒന്നും നമ്മുടേതല്ലെന്ന യഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിതം ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കഥ.

(അൽ കഹ്ഫ് 45 (നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.



വിളവെടുപ്പ് ദിവസം ദരിദ്രർക്ക് സദഖ നൽകാതിരിക്കാൻ അവരറിയാതെ പുലരും മുമ്പേ കൊയ്തെടുക്കാൻ പോകുന്ന തോട്ടക്കാരുടെ മറ്റൊരു കഥ ‘ഖലം’ എന്ന അദ്ധ്യായത്തിൽ (68) വിവരിക്കുന്നുണ്ട്. തെറ്റ് തിരിച്ചറിയുന്ന തോട്ടം മുതലാളിമാരുടെ വിലാപം സമൂഹത്തിന്റെ ദുഷ്ചിന്തകളിലേക്ക് ചാട്ടുളിപോലെ തുളച്ചു കയറുന്നു.



( സൂറത്ത് ഖലം 34) XoÀ¨bmbpw kq£vaX ]men¡p¶hÀ¡v AhcpsS c£nXmhn¦Â A\p{Kl§fpsS kzÀKt¯m¸pIfpWvSv.



ചരിത്രകഥകളും ദൈവിക വചനങ്ങളുടെ യാഥാർഥ്യവും.


ആദ്യമനുഷ്യനും പ്രവാചകനുമായ ആദം (അ) മുതൽ അവസാന പ്രവാചകനായ മുഹമ്മദ് (സ അ) വരെയുള്ള പൂർവ്വനാഗരികതകളുടെ സംഭവചിത്രങ്ങളാണ് ഖുർആനിക കഥകളിലുള്ളത്. നിരക്ഷരനായിരുന്നു പ്രവാചകൻ മുഹമ്മദ് (സ.അ). പൂർവ്വസമൂഹങ്ങളുടെയോ പൂര്‍വപ്രവാചകന്മാരുടെയോ കഥകളോ ചരിത്രങ്ങളോ അദ്ദേഹത്തിനോ അദ്ദേഹം ജീവിച്ച സമൂഹത്തിനോ അറിയുമായിരുന്നില്ല. അവ ഭാഗികമായോ വികലമാക്കപ്പെട്ട രീതിയിലോ അറിയുന്ന സമൂഹങ്ങളുമായി നബിക്ക് ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും വളരെ കൃത്യമായി പൂർവ്വപിതാമഹന്മാരുടേയും മുൻഗാമികളായ പ്രവാചകന്മാരുടേയും കഥകൾ ഖുർആൻ അവതരിപ്പിക്കുന്നു എന്നതും ചരിത്രത്തിൽ അവ സ്ഥാപിച്ചെടുക്കാവുന്നതിലധികം തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നതും അത് ദൈവത്തിൽ നിന്നുള്ള വെളിപാട് തന്നെയാണെന്ന് അടിവരയിടുകയാണ് ചെയ്യുന്നത്. ഒപ്പം മുഹമ്മദ് അള്ളാഹുവിന്റെ ദൂതൻ തന്നെ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഖുര്‍ആന്‍കഥകളുടെയും അവസാനം ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ കാണാന്‍ കഴിയും. സൂറഃ യൂസുഫിന്റെ അവസാനം (102) ഇങ്ങനെ കാണാം: “നബിയേ, നിനക്ക് നാം സന്ദേശമായി നൽകുന്ന അദൃശ്യവാർത്തകളിൽപ്പെട്ടതത്രേ ഇത്. (യൂസുഫിനെതിരിൽ) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവർ അവരുടെ പദ്ധതി കൂടിത്തീരുമാനിച്ചപ്പോൾ താങ്കൾ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ലല്ലോ…”



മറ്റൊരിടത്ത്: “(നബിയേ), മൂസായ്ക്ക് നാം കല്പന ഏൽപ്പിച്ചുകൊടുത്ത സമയത്ത് ആ പടിഞ്ഞാറേ മലയുടെ പാർശ്വത്തിൽ താങ്കൾ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിനു) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തിലും താങ്കൾ ഉണ്ടായിരുന്നില്ല.” (സൂറ: ഖസസ് 44).



“ നിനക്ക് ( നബിക്ക്) ഈ ഖുർആൻ ബോധനം നൽകിയത് വഴി ഏറ്റവും നല്ല ചരിത്ര വിവരണമാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.” അദ്ധ്യായം 12 യൂസുഫിൽ മൂന്നാം വചനം.



ചരിത്രത്തിലേക്ക് എത്തിനോക്കുകയും അതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നവർ ഭാസുരമായ ഭാവിയിലേക്ക് വേഗത്തിൽ നടന്നു കയറുന്നു. കഴിഞ്ഞുപോയ തലമുറകളിലെ ആളുകളുടേയും നാടുകളുടേയും ജീവിതപ്രക്രിയകളും മാറ്റങ്ങളും നിരീക്ഷണവിധേയമാക്കപ്പെടുമ്പോൾ അതിൽനിന്ന് പാഠമുൾക്കൊള്ളുകയും സ്വയം മാറ്റത്തിനു വിധേയമാകാൻ മനസ്സിൽ നമയുള്ളവർ തയ്യാറാവുകയും ചെയ്യും. ഈ ചരിത്രബോധത്തിന്റെ മാസ്മരികതയിലേക്ക് ഖുർആൻ വായനക്കാരെ വഴി നടത്തുന്നുണ്ട്.



യൂസുഫ് നബിയുടെ കഥ


പൂർവ്വ പ്രവാചകൻ യൂസുഫ് നബിയുടെ കഥ ഖുർആൻ അവതരിപ്പിക്കുന്നതു കാണുക. യൂസുഫ് നബി എന്ന നായകനെ എല്ലാ പൂര്‍ണതോയോടും കൂടി ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. നാടകീയമായ ശൈലിയിൽ ഖുര്‍ആന്‍ പ്രസ്തുത കഥ മുന്നോട്ട് കൊണ്ടുപോകുന്നു. നായകനായ യൂസുഫ് തന്റെ ബാല്യകാലത്ത് കണ്ട ഒരു സ്വപ്‌നത്തോടെയാണ് കഥ ആരംഭിക്കുന്നത്. പതിനൊന്ന് നക്ഷത്രങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെല്ലാം യൂസുഫിനുമുന്നിൽ സാഷ്ടാംഗം ചെയ്യപ്പെടന്നു എന്നതാണാ സ്വപ്നം!. സ്നേഹനിധിയായ തന്റെ പിതാവിനോട് സ്വപ്‌നത്തെപറ്റി യൂസുഫ്(അ) വിവരിക്കുന്നു. തന്റെ സഹോദരങ്ങളെ ഇക്കാര്യം അറിയിക്കരുതെന്ന വിലപ്പെട്ട ഉപദേശം ക്രാന്തദര്‍ശിയായ ആ പിതാവ് മകന് നല്‍കുന്നു. അവരതിന്റെ പൊരുളറിഞ്ഞാല്‍ നിനക്കെതിരെ കുതന്ത്രം മെനയുമെന്ന വ്യംഗ്യമായ സൂചനയും അദ്ദേഹമവന് നല്‍കുന്നുണ്ട്. ഒരു ട്രാജഡിയുടെ രംഗം വൈവിധ്യമാര്‍ന്ന രീതിയില്‍ ചുരുങ്ങിയ വാക്കുകളിൽ എല്ലാ സൗകുമാര്യതയോടും കൂടി ഇതില്‍ കടന്നുവരുന്നുണ്ട്. കഥാപാത്രങ്ങൾ വളരുമ്പോള്‍ ഉണ്ടാകാനിടയുള്ള സംഘട്ടനത്തെക്കുറിച്ചുള്ള സൂചന അതിൽ കാണാം. ഇത്തരത്തില്‍ ഒരു നാടകത്തിന്റെ എല്ലാ ഭാവങ്ങളും ഈ കഥയിൽ ദർശിക്കാനാവുന്നു. പിന്നീട് അല്ലാഹുവിന്റെ വിധിപ്രകാരം യൂസുഫ് ദര്‍ശിച്ച സ്വപ്‌നം യാഥാര്‍ഥ്യമായി പുലരുന്നുണ്ട്. പുരുഷ സൗന്ദര്യത്തിന്റെ പൂർണ്ണത തുളുമ്പുന്ന യൂസുഫിനെ വശീകരിക്കാൻ രാജ്ഞി നടത്തുന്ന ശ്രമവും അതിൽ നിന്നും കുതറിമാറുന്ന യൂസുഫും നിയന്ത്രണം നഷ്ടപ്പെട്ട ലൈംഗികാതിക്രമങ്ങളുടെ വർത്തമാന കാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ്. ഏതാനും സ്ത്രീകൾ പഴങ്ങൾ മുറിക്കുന്നതിനിടയിൽ പുരുഷസൗന്ദര്യത്തിൽ മതിമറന്ന് സ്വന്തം കൈവിരലുകൾ അറുത്ത് മാറ്റുന്ന ഒരു രംഗമുണ്ടതിൽ. മനുഷ്യ സൗന്ദര്യത്തിന്റെ സമഭാവനയിലേക്ക് ചേർത്തുവെക്കാവുന്ന ഒരു രംഗം. വിവിധ ക്ളൈമാക്സുകൾ മാറിയും മറിഞ്ഞും വളരെ മനോഹരമായി വിഷ്വലൈസ് ചെയ്യാവുന്ന രീതിയിൽ ഈ കഥയെ ഖുർആൻ പറഞ്ഞുതരുന്നു.



സ്വപ്ന വ്യാഖ്യാനത്തിന്റെ അർത്ഥതലങ്ങൾ മനുഷ്യനുമുന്നിൽ തുറന്നിടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളിലെ മുറിയുന്ന സ്നേഹധമനികളുടെ സൂക്ഷ്മതലങ്ങളെ അള്ളാഹു വിവരിച്ചുതരികയും മനുഷ്യാത്മാവിൽ പ്രകാശവും മാധുര്യവും പകരുന്ന വെളിച്ചവും വെളിവും ലയിച്ചുചേർന്നിരിയ്ക്കുന്നതെങ്ങിനെ എന്ന് വിശകലനം ചെയ്യാൻ ഈ കഥയിലൂടെ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

“തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാന്മാർക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വർത്തമാനമല്ല. പ്രത്യുത അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും എല്ലാ കാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗ്ഗദർശനവും കാരുണ്യവുമാകുന്നു അത്.” ( യൂസുഫ്-111)



ധാർമ്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പ്

കാരുണ്യം നഷ്ടപ്പെട്ട കാലത്തെ വിദഗ്ദ്ധമായ നിരീക്ഷണത്തിന് വിധേയമാക്കുകയും പോസ്റ്റ്മാര്ട്ടം ചെയ്യുകയുമാണ് ആദ് , ഥമൂദ്, മിദ് യാൻ സമൂഹങ്ങളുടേയും ലൂത്വ് നബിയുടേയും കഥകൾ. തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ച് അഹന്തയുടെ പര്യായങ്ങളായി മാറിയ അക്രമികളെയും അനുസരണയില്ലാത്തവരേയും അളവു തൂക്കത്തിൽ കൃത്രിമം കാട്ടുന്നവരെയും പ്രകൃതിവിരുദ്ധ സദാചാരവിരുദ്ധരേയും മറ്റു ജനദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നവരെയും താക്കീത് ചെയ്തുകൊണ്ടാണ് ഓരോ സമൂഹത്തിന്റെയും കഥകൾ അവതരിപ്പിച്ചിട്ടുള്ളത്. പ്രബോധനപരവും ധാർമ്മികവുമായ ഖുർആനിന്റെ ശരിയായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഓർമ്മപ്പെടുത്തലായി ഈ കഥകളെ വിലയിരുത്താം.



യൂനുസ് നബിയുടെ ജനത

ഖുർആൻ കഥകളുടെ കാതൽ ജനങ്ങളെ നേരിലേക്ക് വഴി നടത്തുകയെന്നതാണ്. താക്കീതുകൾ അവഗണിച്ചവരെ കഠിനമായ ശിക്ഷ നൽകി നശിപ്പിച്ച ഭീതിജനകമായ വാർത്ത പറയുന്ന ദുരന്തപര്യവസായിയായ കഥകളാണ് മിക്കതും. എങ്കിലും കഥ തീരുന്നതോടെ നേർമാർഗ്ഗം പ്രാപിച്ചവർക്കുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ട് അതേ കഥാന്ത്യത്തെ ശുഭപര്യവസായിയാക്കി രൂപാന്തരം നടത്തുന്ന ദൈവീകമായ ഒരു കരവിരുത് ഖുർആൻ കഥകളുടെ പ്രത്യേകതയാണ്. ഈ രീതിയിൽനിന്നും വിഭിന്നമായി തീർത്തും വ്യത്യസ്തമായ ഒരു കഥാ പര്യവസാനമാണ് യൂനുസ് നബിയുടെ കഥയ്ക്കുള്ളത്.



നീനുവാ നിവാസികളായ യൂനുസിന്റെ (അ) ജനത അദ്ദേഹത്തിന്റെ പ്രബോധനത്തിൽ വിശ്വസിക്കാതെ നിഷേധത്തിൽ ശഠിച്ചുനിന്നു. അവസാനം യൂനുസ് അവർക്ക് താക്കീത് നൽകുന്നു. ഇന്ന സമയം വരേക്കും വിശ്വസിക്കാത്തപക്ഷം ദൈവത്തിന്റെ ഭീകരമായ ശിക്ഷ വരാൻ പോകുന്നുവെന്ന് പറഞ്ഞ് യൂനുസ് (അ) പറഞ്ഞ സമയത്തിനുമുൻപ് അവിടം വിട്ടുപോകുന്നു. സമയമടുക്കുന്തോറും ജനങ്ങൾക്ക് ഭയമായി. പ്രവാചകനെ കാണാനുമില്ല. അങ്ങനെ അവർ ആബാലവൃദ്ധം ജനങ്ങളും മൃഗങ്ങളുമടക്കം ഒന്നിച്ചുകൂടി ദൈവത്തോട് പ്രാർത്ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. ആ പ്രാർഥന ദൈവം സ്വീകരിക്കുകയും ശിക്ഷ ഇറക്കാതെ അവരെ സംരക്ഷിച്ചുവെന്ന് സമാധാനിപ്പിച്ച് വളരെ ശുഭപര്യവസായിയായാണ് ആ കഥ അവസാനിക്കുന്നത്. കഥ വളർച്ച പ്രാപിക്കുന്നതോടെ ഒരു സസ്പെൻസ് ത്രില്ലറിന്റെ അനുഭവതലത്തിൽ വായനക്കാരൻ അകപ്പെട്ടുപോകുകയും അവസാനം വലിയൊരു നെടുവീർപ്പോടെ സമാധാനത്തിന്റെ അകത്തളത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.



നൂഹ് നബിയും കപ്പലും


നൂഹ് നബിയുടെ കഥ ഏവർക്കും സുപരിചിതമാണ്. കടുത്ത സാമൂഹിക അസമത്വവും ഉച്ചനീചത്വവും നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നൂഹിന്റേത്. ഏതാനും പ്രമാണിമാരുടെ കൈയ്യിലായിരുന്നു മതപരവും സാമ്പത്തീകവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും നിക്ഷിപ്തമായിരുന്നത്. സാധാരണക്കാരായ ജനങ്ങളുടെ മേൽ അക്രമവും അനീതിയും അധർമ്മവും അഴിച്ചുവിട്ടിരുന്നൂ ഈ അധികാരി വർഗ്ഗം. തന്റെ ജനതയെ ബാധിച്ച സാമൂഹ്യ ജീര്‍ണതയില്‍ നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതായിരുന്നു നൂഹ് എന്ന പ്രവാചകന്റെ പ്രധാന ദൗത്യം. പക്ഷേ, അധഃസ്ഥിത വീഭാഗം കൂടെയുള്ളകാലത്തോളം നൂഹ് നബിയെ അനുഗമിക്കാന്‍ സാധ്യമല്ല എന്ന നിലപാടായിരുന്നു പ്രമാണിമാര്‍ക്ക്. 950 വർഷക്കാലം പ്രബോധനം തുടർന്ന അദ്ദേഹം ഒടുവിൽ അക്രമികൾക്കെതിരെ പ്രാർത്ഥിക്കുന്നു. ഒരു പ്രളയത്തിലൂടെ നിഷേധികളെ അള്ളാഹു നശിപ്പിക്കുകയും മുൻകൂട്ടി തയ്യാറാക്കിയ കപ്പലിൽ കയറി അദ്ദേഹവും അനുയായികളും രക്ഷപ്പെടുകയും ചെയ്യുന്നു. ഇടയ്ക്ക് വെള്ളമുള്ള പ്രദേശത്തുനിന്നും ദൂരെയായി വലിയൊരു മലമുകളില്‍ നൂഹ് കപ്പൽ നിർമ്മാണത്തിൽ ഏർപ്പെടുമ്പോൾ പ്രമാണിമാർ അവിടം സന്ദർശിക്കുകയും അദ്ദേഹത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. വെള്ളമെത്താൻ വിദൂരസാധ്യതപോലുമില്ലാത്ത മലമുകളിൽ കപ്പലുണ്ടാക്കുന്നത് വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്? ഇത്തരം ഒരവസ്ഥയിൽ ഏതു വായനക്കാരനും നൂഹിനെ കളിയാക്കേണ്ട ഒരു സാഹചര്യം.! പക്ഷേ, ഖുർആൻ വായനക്കാരെ നൂഹിനൊപ്പം നിർത്തുകയും പ്രമാണികളുടെ പരിഹാസം അവർക്കെതിരെയുള്ള വലിയൊരു പരിഹാസമായി തിരുത്തി വായിക്കപ്പെടുകയും ചെയ്യുന്നു. ഈ ഒരു കഥാകഥനം ഖുർആനിന്റെ വലിയൊരു പ്രത്യേകതയാണ്.



അസാധാരണമായ ക്ഷമാശീലത്തോടെയും അര്‍പ്പണ ബോധത്തോടെയും ത്യാഗസന്നദ്ധതയോടെയും ഒരു ജനതയെ ഉപദേശിച്ചിട്ടും യാതൊന്നും ചെവിക്കൊള്ളാതെ അക്രമം പ്രവർത്തിച്ചവർക്ക് വരും തലമുറകൾക്ക് കൂടി പാഠമാകുന്ന പര്യവസാനമാണ് ഈ കഥയിൽ സ്വീകരിച്ചുട്ടുള്ളത്. തന്റെ മകന്റെ ദുരിതം കണ്ട് വേവലാതിപൂണ്ട ഒരു പിതാവിന്റെ ഗദ്ഗദം മനുഷ്യമനസ്സിന്റെ പരിധിയെ ഓർമ്മപ്പെടുത്തുന്നു. ഭാഷാ സാഹിത്യത്തിന്റെ ഉന്നതമായ ഒരടയാളപ്പെടുത്തൽ ഈ കഥയിലെയും ഖുർആൻ സൂക്തങ്ങളിൽ വായിച്ചെടുക്കാൻ കഴിയും.



(സൂറത്ത് ഹൂദ് 44) `qao! \nsâ shÅw \o hngp§q. BImita! ag \nÀ¯q! F¶v IÂ]\ \ÂIs¸«p. shÅw häpIbpw D¯chv \ndthäs¸SpIbpw sNbvXp. AXv ( I¸Â ) PqZn ]ÀÆX¯n\v ta Dd¨p\n¡pIbpw sNbvXp. A{IanIfmb P\Xbv¡v \miw F¶v ]dbs¸SpIbpw sNbvXp.



ഫിർഔനിന്റെ അപ്രമാദിത്തം.


ഭരണാധികാരിയ്ക്ക് സമ്പൽസമൃദ്ധിയും ആഡംബര സൗകര്യങ്ങളും ഉണ്ടാകുമ്പോൾ അധികാരപ്രമത്തതയും അഹങ്കാരവും അന്ധനാക്കി മാറ്റുന്നുവെന്ന യാഥാർഥ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഫിർഔൻ നമുക്ക് മുന്നിൽ വരച്ചിട്ടത്. ഫറോവാ രാജവാഴ്ചക്കാലത്തെ ആഡംബരവസ്തുക്കളുടേയും ധനസമൃദ്ധിയുടെയും ഉദാഹരണങ്ങൾ വരച്ചിടുന്ന അവശിഷ്ടങ്ങൾ പുരാവസ്തു നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. ദൈവ ദൃഷ്ടാന്തങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും മൂസ (അ) എന്ന പ്രവാചകൻ ഫിർഔനെയും കൂട്ടാളികളെയും സത്യമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു. തന്നേക്കാൾ വലിയൊരു ദൈവമോ എന്നാണ് ഫിർഔൻ ധിക്കാരപൂർവ്വം ചോദിക്കുന്നത്. ധിക്കാരം ഫിർഔനിന്റെ ഹൃദയത്തെ കഠിനതരമാക്കുന്നു. മാജിക്കും ദൈവത്തിന്റെ ദൃഷ്ടാന്തമായ മുഅ്ജിസത്തും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ മാജിക്കൽ റിയലിസത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. മൂസയെയും കൂട്ടരേയും വധിക്കാൻ ഫിർഔനും സൈന്യവും പിന്തുടരുന്നു. അത്യന്തം ആവേശകരമായൊരു ക്ലൈമാക്സിലേക്ക് വായനക്കാരെ ഖുർആൻ വഴിനടത്തിക്കുന്നു. അയാളുടെ ക്രൂരമനസ്ഥിതി മൂർച്ചിക്കുന്നതോടെ ദൈവത്തിന്റെ ശിക്ഷ തയ്യാറാകുന്നു. ഒടുവിൽ മൂസയുടെയും സംഘത്തിന്റേയും മുന്നിൽ കടൽ ഇരുഭാഗത്തേക്ക് മാറിനിന്ന് വഴിനൽകുന്നു. അവരെ പിന്തുടർന്ന് കടലിലിറങ്ങിയ ഫിർ ഔനിനെയും കൂട്ടരേയും കടൽ പൂർവ്വസ്ഥിതി പ്രാപിച്ച് മുക്കിക്കൊല്ലുന്നു. അഭൗതികതയെ ഭൗതികതലത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രകടനം ദൈവിക കഥകളുടെ പ്രത്യേകതയാണ്. ഖുർആൻ നടത്തിയ മഹത്തായ ഒരു പ്രവചനം ഇന്നും യാഥാർഥ്യമായി നിലനിൽക്കുന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ് ഫിർഔനിന്റെ ശവശരീരം പിന്നീട് കണ്ടെടുത്തതും ഇന്നും മറവുചെയ്യപ്പെടാതെ സൂക്ഷിക്കപ്പെടുന്നതും.





ഓരോ കഥയും മനുഷ്യസമൂഹത്തിനുവേണ്ടി ചെയ്യുന്ന ഓരോ വിശുദ്ധ പ്രാർത്ഥനയായി പരിശൂദ്ധ ഖുർആനിൽ നിലനിൽക്കുന്നു. മനുഷ്യമനസ്സിനെയും ചിന്തയെയും നിര്‍ണിത ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് സാഹിത്യ ശാഖയിലെ ആധുനികതയുടേയും കാല്പനികതയുടേയും വേരുകൾ ഒരുപോലെ സമർത്ഥമായി ഉപയോഗപ്പെടുത്തിയ ഖുര്‍ആന്‍കഥകള്‍ക്കുള്ളത് . ജീവിതമുടനീളം അതിരുകളില്ലാതെ ആസ്വദിച്ച് കണ്ടതെല്ലാം തിന്നും കുടിച്ചും ഭോഗിച്ചും ആയുസ്സിന്റെ അവസാന പുറവും എണ്ണിത്തീര്ത്ത് മണ്ണടരുകളിലേക്ക് മടങ്ങുന്ന ജീവിതത്തെക്കുറിച്ചൂള്ള ആധിയും അത്തരക്കാരെ ആയുസ്സിന്റെ പരിധിയിലെത്തുന്നതിനു മുൻപായിത്തന്നെ നേർമാർഗ്ഗത്തിലേക്ക് നയിക്കാനുള്ള ഉപദേശങ്ങളും ഖുർആൻ കഥകളിലുടനീളം അന്തര്ധാരയായി നില്ക്കുന്നു. ഇസ്ലാംമതം സമൂഹത്തിൽ നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ധാർമ്മിക ചിന്തകളെ തൊട്ടുണർത്തുന്ന ഖുർആനിലെ കഥകൾ ദാർശനികമാനത്തിന്റെ ഉന്നതിയിൽ പടർന്നുനില്ക്കുന്നു.



ശാസ്ത്രീയ അറിവുകളുടെയും സാങ്കേതികവിദ്യയുടേയും പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ മനുഷ്യന് തന്റെ ചുറ്റുപാടുകളെ നിർമ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതാനുമുള്ള ശക്തിയെ ഊന്നിപ്പറയുന്ന ആധുനികതയും ഉത്തരാധുനികതയും ഉൾക്കൊള്ളുന്ന സാഹിത്യചിന്താധാരയും, ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധിത്വത്തിനു പ്രാധാന്യം കൊടുക്കുന്ന കാല്പനികതയുടെ ചിന്താധാരയും ഖുർആൻ കഥകളിൽ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു എന്നതും ദൈവാസ്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്താനാവുന്നു.



2014 മാർച്ച് 20 ലെ ശബാബ് വീക്ക്‌ലിയിൽ പ്രസിദ്ധീകരിച്ചത്.

http://shababweekly.net/downloads/shabab/2014/Shabab%20March%2014.pdf