Saturday, February 11, 2012

അക്ഷരങ്ങളുടെ വിപ്ലവകാരികൾ സ്നേഹത്തിന്റെ വിപ്ലവം സൃഷ്ടിച്ചപ്പോൾ.










പഠിച്ചത് പങ്കുവെക്കാനും അറിഞ്ഞത് അറിയിക്കാനും പരസ്പരം സ്നേഹത്തിന്റെ തണൽ വിരിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനും കഴിഞ്ഞു എന്നതാണ് ഖത്തർ ബ്ലോഗ് മീറ്റിനെ വ്യത്യസ്തമാക്കിയതും അനുഭവവേദ്യമാക്കിയതും. സംഘടിച്ചവർ സംഘാടകരാകുന്ന, സഘടിപ്പിച്ചവർ സംഘടിച്ചവരെക്കൂടി സംഘാടകരാക്കി മാറ്റുന്ന അപൂർവ്വ കാഴ്ച എല്ലാവരും ഓരോ സംഘാടകരാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു, ഓർമ്മപ്പെടുത്തുന്നു. സംഘാടകർക്ക് അഭിമാനിയ്ക്കാനും സന്തോഷിക്കാനും  ഇതിൽപരം മറ്റെന്ത് വേണം?

ഖത്തറിന്റെ ഏതോ മുക്കിലും മൂലയിലുമിരുന്ന് പരസ്പരം കാണാതെ അക്ഷരങ്ങൾ കൊണ്ട് അടുത്തവർ ബ്ലോഗ് മീറ്റിൽ ഒന്നിച്ചപ്പോൾ അത് നന്മയുടെ മഹാ വിപ്ലവമായി മാറി. ദേശത്തിലും രാജ്യത്തിലും മതത്തിനും ജാതിക്കും  ഇസത്തിനും ഒന്നിക്കാനാവുന്നത് സ്നേഹത്തിന്റെ പച്ചപ്പുകളിലാണ് എന്ന തിരിച്ചറിവ് ഓരോ നിമിഷങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.  ജീവ കാരുണ്യത്തിന്റെ മഹനീയ മാതൃക കുടികൊള്ളുന്നത് സഹജീവികളുടെ പരിഗണനയിലാണെന്ന് അത് ചൂണ്ടിക്കാണിച്ചു. സാഹിത്യം മാത്രമല്ല, ചിത്രങ്ങളും, വരകളും, രാഷ്ട്രീയവും, ടെക്നോളജിയും തുടങ്ങി ലോകത്ത് നിലവിലുള്ള ഓരോ മേഖലയും ബ്ലോഗിന്റെ പരിധിയിൽ വരുന്നു എന്ന മഹത് സത്യം ഈ മീറ്റിൽ പങ്കെടുത്തവർ അടിവരയിടുന്നു. അതെ, ബ്ലോഗെഴുത്തിനെ പരിഹസിക്കുന്നവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ മറുപടി!.

ഒരേ ഒരു കടലിൽ നിന്നും കുറുക്കിയെടുത്ത് പങ്കുവെക്കപ്പെട്ട ഉപ്പിന്റെ സ്വാദ് മനസ്സിലുള്ളവർ എവിടെക്കണ്ടാലും തിരിച്ചറിയുമെന്ന പാഠം അതെനിക്കു സമ്മാനിച്ചു. പരസ്പരം കാണാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും വാക്കുകൾകൊണ്ട് മാത്രം അറിഞ്ഞവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ആ ഉപ്പ് മനസ്സിലുണ്ടായതുകൊണ്ടാണെന്ന് ഞാൻ അറിയുന്നു. അതെ, അതുകൊണ്ടാണ് ഞാനവിടെ എത്തിയപ്പോഴേക്കും ‘ഷമീർ’ എന്നു വിളിച്ച് രാമചന്ദ്രന്  എന്റെ കൈ കൈവരാനായത്. ‘ഞാൻ വിചാരിച്ചത്ര തടിയില്ല’ എന്ന് ഇസ്മായിൽ ഭായിക്ക് തണലേകാൻ കഴിഞ്ഞത്. ‘ഷമീറല്ലേ ഇത്‘ എന്ന്  തൻസീം ആശ്ചര്യപ്പെട്ടത്. ‘ഷമീർ എപ്പൊ വന്നൂ’ എന്ന് സക്കീർ ഭായിക്ക് ഈറ്റിനിടയിലും ചോദിക്കാനായത്. ‘ശ്രദ്ധേയനാ‘ണ് ഷഫീക്കെന്ന് കൈ കൊടുത്ത് മനസ്സ് മന്ത്രിച്ചത്. ഇവന്റിന്റെ തിരക്കിനിടയിലും ‘ഷമീറിനെ ഞാനറിഞ്ഞു‘ എന്ന് സുനിൽ എന്റെയടുത്ത് വന്ന്  കുശലം പറഞ്ഞത്. എങ്ങോട്ടോ ധൃതിയിൽ പോകുന്ന നാമൂസിന് എന്നെ ഹാളിലേക്ക് വഴികാ‍ണിക്കാനായത്. ഞാൻ നേരത്തേ അറിയുന്ന ഹക്കീമിനും കലാമിനും മജീദിനുമൊപ്പം ജിപ്പൂസിനും മനോഹർജിക്കും പ്രദോഷിനും കനകാംബരനും നവാസിനും ഷാനവാസിനും മറ്റു പലർക്കും എന്നെ പരിചിതമായത്.  കാത് പൊള്ളുന്ന വാക്ശരങ്ങളിലും വിമർശനങ്ങളിലും ആ ഉപ്പിന്റെ രുചി പങ്കുവെക്കപ്പെടുന്നത് കൊണ്ടാണ് ഒരിക്കല്പോലും കണാതിരുന്നിട്ടും  ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രിയ സഖാവ് രാജൻ ജോസഫിന് എന്നെ തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്യാനായതും ഫിറോസിനും മറ്റു പലർക്കും എന്നെ വിളിച്ച് പരിചയപ്പെടുത്താനായതും.

അതെ, നന്മയുടെ ഉപ്പ്.., സ്നേഹത്തിന്റെ ഉപ്പ്.., ഒരുമയുടെ ഉപ്പ്……. നമ്മുടെ ഓരോ വാക്കുകളിലും മൌനത്തിലും പങ്കുവെക്കപ്പെട്ടിട്ടുണ്ട് എന്ന് ബ്ലോഗ് മീറ്റ് വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.